Monday, June 11, 2012

എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം


എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം?

ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിനേക്കാളും ഇപ്പോള്‍ മിക്കവരുടേയും കയ്യിലുണ്ടാകുക ലാപ്‌ടോപ് ആണ്. ലാപ്‌ടോപ് നിത്യേന ഉപയോഗിക്കുന്നവരും ആഴ്ചയിലൊരിക്കലും മറ്റും ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തില്‍ കാണും. ഡെസ്‌ക്ടോപിനേക്കാളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കമ്പ്യൂട്ടിംഗ് ഉപകരണമാണ് ലാപ്‌ടോപ്. പൊടികളും മറ്റും കയറാതെ വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി ഇതിലെ ഘടകങ്ങളുടെ പരിചരണം കൂടിയുണ്ടായാലേ ലാപ്‌ടോപിന് അയുസ്സ് കൂടുകയുള്ളൂ.
ലാപ്‌ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്‌ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില്‍ നമ്മള്‍ ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്ന ചില ലളിതമാര്‍ഗ്ഗങ്ങള്‍ ഇതാ:
  • നെറ്റ്‌വര്‍ക്കോ, ഇന്റര്‍നെറ്റോ ഉപയോഗിക്കാത്ത സമയങ്ങളില്‍ ലാപ്‌ടോപില്‍ വയര്‍ലസ് കാര്‍ഡുകളോ കണക്റ്ററുകളോ ആവശ്യമില്ല. അവ സ്വിച്ച് ഓഫ് ചെയ്യുക.

  • ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല്‍ മ്യൂട്ട് ഓപ്ഷനില്‍ ഇടുക

  • ഡിസ്‌പ്ലെയുടെ ബ്രൈറ്റ്‌നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.

  • ബ്ലൂടൂത്ത് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.

  • മള്‍ട്ടി ടാസ്‌കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില്‍ ആവശ്യമില്ലാത്ത മറ്റ് വിന്‍ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല്‍ ആയാസത്തോടെ പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്‌ടോപ് ആണെങ്കില്‍ ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ തുറന്നുവെക്കുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല.

  • ഹാര്‍ഡ് ഡ്രൈവ് മെമ്മറിയേക്കാള്‍ വെര്‍ച്വല്‍ മെമ്മറി പരമാവധി ഉപയോഗപ്പെടുത്തുക

  • റാം അഥവാ റാന്റം ആക്‌സസ് മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരമാവധി ശ്രമിക്കണം. ഒരു കത്ത് ടൈപ്പ് ചെയ്യുകയാണ് ആവശ്യമെങ്കില്‍ പ്രോസസിംഗ് ഏറെയുള്ളതും റാം ഏറെ ഉപയോഗിക്കുന്നതുമായ മൈക്രോസോഫ്റ്റ് വേര്‍ഡിന് പകരം ഒരു സാധാരണ ടെക്സ്റ്റ് എഡിറ്റിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക.

  • ഗെയിമുകള്‍, സിനിമകള്‍ എന്നിവ സ്ഥിരമായി കാണുന്നതും ലാപ്‌ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്‌സ് ഏറെ ഉപയോഗിക്കുന്നവയാണിവ.

  • അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില്‍ വെച്ച് ചാര്‍ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്‍ക്കുള്ളില്‍ വെച്ച് ചാര്‍ജ്ജിംഗ് നടത്തുക.

  • ബാറ്ററി മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സിസ്റ്റത്തിലെ പവര്‍ മാനേജ്‌മെന്റ് സെറ്റിംഗ്‌സ് സഹായിക്കും. എനര്‍ജി സേവര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.

  • കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന്‍ പദ്ധതിയില്ലെങ്കില്‍ ഷട്ട്ഡൗണ്‍, ഹൈബര്‍നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്‍ഡ്‌ബൈ ഓപ്ഷനിലും ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞുവരാറുണ്ട്.

  • ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.

  • സിഡി, ഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല്‍ ഡ്രൈവുകള്‍ ധാരാളം ബാറ്ററി ഊര്‍ജ്ജം ഉപയോഗിക്കും.

  • എംഎസ് വേര്‍ഡ്, എക്‌സല്‍ എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ്‍ ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്‍ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്‍ത്തും.

  • പോര്‍ട്ടുകള്‍ ടേണ്‍ ഓഫ് ചെയ്തിടുക. യുഎസ്ബി, എതര്‍നെറ്റ്, വിജിഎ, വയര്‍ലസ് പോര്‍ട്ടുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്തു വെക്കുക. ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.

  • ഊര്‍ജ്ജ സംരക്ഷണ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈലുകള്‍ തയ്യാറാക്കുക. ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങള്‍ ലാപ്‌ടോപ് ഉപയോഗിക്കാറുള്ളതെങ്കില്‍ അതിനനുസരിച്ച്, ഔട്ട്‌ഡോര്‍, കോഫിഷോപ്പ്, ഓഫീസ് എന്നിങ്ങനെ പ്രൊഫൈലുകള്‍ തയ്യാറാക്കാം. സ്റ്റാര്‍ട്ട് ബട്ടണില്‍ നിന്ന് കണ്‍ട്രോള്‍ പാനല്‍ തെരഞ്ഞെടുത്ത് അതില്‍ പെര്‍ഫോമന്‍സ് ആന്റ് മെയിനന്റനന്‍സ് ക്ലിക് ചെയ്ത് സിസ്റ്റം ഓപ്ഷന്‍ ക്ലിക് ചെയ്തുള്ള രീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയില്‍ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍ തയ്യാറാക്കുക. വിന്‍ഡോസ് എക്‌സിപിയില്‍ മാത്രമേ മൈക്രോസോഫ്റ്റ് ഈ സൗകര്യം നല്‍കുന്നുള്ളൂ.

  • ലാപ്‌ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില്‍ വെക്കാതിരിക്കുക. തലയണ, പുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള്‍ ചൂട് ഉയര്‍ത്തും.

  • ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ ഉള്ള ലാപ്‌ടോപുകള്‍ വെള്ള നിറമുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതാണ്. കറുപ്പ് ചിത്രങ്ങള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജമേ ആവശ്യമുള്ളൂ.

  • ഉപയോഗിക്കാത്ത നേരത്തും ഇന്റര്‍നെറ്റ് ബ്രൗസര്‍ ഓപണ്‍ ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില്‍ ഓരോ സെക്കന്റിലും ഇത് അപ്‌ഡേറ്റ് ആകുന്നുണ്ട്.

  • പെന്‍ഡ്രൈവ്, ഡിവിഡി പോലുള്ള എക്‌സ്‌റ്റേണല്‍ ഡിവൈസുകള്‍ ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്‌തെടുക്കുക.

സോണി സ്മാര്‍ട്‌വാച്ച്


സോണി സ്മാര്‍ട്‌വാച്ച് ഈ മാസം

സോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആക്‌സസറിയായ സ്മാര്‍ട്‌വാച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലേക്ക്. 6,299 രൂപയാണ് ഈ ആക്‌സസറിയുടെ വില. സോണി ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഈ വാച്ചിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് പറയാം.
കാഴ്ചയില്‍ ഒഎല്‍ഇഡി കളര്‍ ഡിസ്‌പ്ലെയില്‍ എത്തുന്ന ട്രന്‍ഡി വാച്ച് മാത്രമാണിത്. എന്നാല്‍ ഈ വാച്ചിനെ നിങ്ങള്‍ക്ക് സ്വന്തം ആന്‍ഡ്രോയിഡ്  സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യിപ്പിക്കാം. അങ്ങനെ യാത്രക്കിടയില്‍ മെസേജുകള്‍ വന്നാല്‍ ഫോണ്‍ എടുത്തു നോക്കാതെ തന്നെ എസ്എംഎസ്, ഇമെയില്‍, കലണ്ടര്‍ റിമൈന്‍ഡര്‍ എന്നിവയെല്ലാം പരിശോധിക്കാം. അതിനൊപ്പം ഇന്നത്തെ പ്രധാന ആവശ്യമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൗകര്യവും ഈ വാച്ചിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ അപ്‌ഡേറ്റുകള്‍ ഈ വാച്ച് വഴി കാണാം.
ഇനി കോളുകള്‍ വരികയാണെങ്കില്‍ അവ അറ്റന്‍ഡ് ചെയ്യാനും കട്ട് ചെയ്യാനും സ്മാര്‍ട് വാച്ച് മതി. അറ്റന്‍ഡ് ചെയ്യുകയാണെങ്കില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി സംസാരിച്ച് തുടങ്ങുകയുമാവാം. ഇത് സോണിയുടെ ഫോണിനെ മാത്രമേ പിന്തുണക്കൂ എന്നില്ല. മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഫോണ്‍ പ്രവര്‍ത്തിക്കുമത്രെ. ബ്ലൂടൂത്ത് 3.0 ഓപ്ഷനിലൂടെയാണ് ഫോണും വാച്ചും ബന്ധപ്പെടുന്നത്.
ഫാഷനിണങ്ങുന്ന തരത്തില്‍ പല നിറങ്ങളിലുള്ള സ്ട്രാപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് അവരുടെ വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ച് ബാന്‍ഡ്  മാറ്റാം. 6,299 രൂപയാണ് വാച്ചിന് പറയുന്നതെങ്കിലും ഉത്പന്നം അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ വിപണി വിലയില്‍ നേരിയ കുറവ് വരുമെന്നാണ്  കണക്കുകൂട്ടുന്നത്.

Tuesday, June 5, 2012

ഫോണ്‍ റിംഗ് ചെയ്താല്‍ വൈബ്രേറ്റ് ചെയ്യുന്ന ടാറ്റൂ


ഫോണ്‍ എവിടെയോ കിടന്ന് തുരുതുരാ അടിക്കുന്നുണ്ട്. എന്തിലോ ശ്രദ്ധിച്ചിരിക്കുന്ന നമ്മളതെങ്ങനെ കേള്‍ക്കാന്‍. ഒടുക്കം സ്ഥലകാലബോധം വരുമ്പോള്‍ കാണാം, ചില സുപ്രധാന നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍. പിന്നെ മിനക്കേടായി, തിരിച്ചുവിളിക്കണ്ടേ അവരെയെല്ലാം? ഇതൊരു സാധാരണ സംഭവമാണിപ്പോള്‍. എന്തായാലും അധികകാലം ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല, വാക്ക് തരുന്നത് നോക്കിയയാണ്.
നോക്കിയ ഒരു കാന്തിക ടാറ്റൂ നിര്‍മ്മിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഈ ടാറ്റൂ അറിയും. കോളുകള്‍, മെസേജ് എന്നിവ വരുമ്പോള്‍ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ടാറ്റൂ വൈബ്രേറ്റ് ചെയ്യും. അങ്ങനെ ഫോണ്‍ റിംഗ് ചെയ്യുന്ന കാര്യം നമുക്ക് എളുപ്പം അറിയാനുമാകും.
ഫോണിന്റെ ബാറ്ററി തീരുമ്പോഴുള്ള നോട്ടിഫിക്കേഷനും ഇതിലൂടെ മനസ്സിലാക്കാം. ഫോണില്‍ നിന്നും വരുന്ന സിഗ്നല്‍ തരംഗങ്ങളെ ഈ കാന്തിക ടാറ്റൂ പിടിച്ചെടുക്കുമ്പോഴാണ് വൈബ്രേഷന്‍ വരുന്നത്. എന്ത് തരം വെബ്രൈഷനാണ് ടാറ്റൂ ഉണ്ടാക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.
അതായത് മെസേജ് വരുമ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ വൈബ്രേഷന്‍, കോള്‍ വരുമ്പോള്‍ അല്പം കൂടി നീണ്ടുനില്‍ക്കുന്ന വെബ്രേഷന്‍, ഇനി ഫോണിന്റെ ബാറ്ററി തീരാറായാല്‍ അതറിയിക്കാന്‍ നേരിയൊരു വൈബ്രേഷന്‍ എന്നിങ്ങനെ എന്തും നമുക്ക് തെരഞ്ഞെടുക്കാം.
സാധാരണ ടാറ്റൂ ശരീരത്തില്‍ പതിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ കാന്തിക ടാറ്റൂവും ശരീരത്തില്‍ പതിപ്പിക്കുന്നത്. നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം ടാറ്റൂവാക്കാനും നോക്കിയ അവസരം നല്‍കുന്നുണ്ട്. ഇത്തരം കാന്തിക ടാറ്റൂകള്‍ ശരീരത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മറ്റൊരു വഴിയും കണ്ടെത്തിയിട്ടുണ്ട്.
എല്ലാകാലവും ഈ ടാറ്റൂ ശരീരത്തില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും നോക്കിയ അവതരിപ്പിക്കുന്ന താത്കാലിക മാര്‍ഗ്ഗം ഉപയോഗിക്കാം. സ്‌പ്രേ ടാറ്റൂ, പേപ്പറില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ, അല്ലെങ്കില്‍ കൈകളിലോ മറ്റോ കെട്ടിവെക്കാവുന്ന തരത്തില്‍ ഒരു ബാന്‍ഡില്‍ പതിപ്പിച്ച കാന്തിക ടാറ്റൂ എന്നീ ഓപ്ഷനുകള്‍ ഉണ്ട്. ഇവ ഉപയോഗിക്കുമ്പോഴുള്ള ഗുണം ടാറ്റൂ ആവശ്യമില്ലാത്തപ്പോള്‍ അത് നീക്കം ചെയ്യാം എന്നതാണ്.
കാന്തിക ടാറ്റു പേറ്റന്റ് അപേക്ഷ നോക്കിയ യുഎസ് പേറ്റന്റ് & ട്രേഡ് മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ചു കഴിഞ്ഞു, ഇതിന് അംഗീകാരം കിട്ടുന്ന പക്ഷം പുതിയ മൊബൈല്‍ ഉത്പന്നങ്ങളില്‍ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ടാറ്റൂ സംവിധാനവും പരിചയപ്പെടുത്തിയേക്കും. എന്നാല്‍ ഇതുപയോഗിച്ച് എന്താണ് പദ്ധതിയെന്ന്  നോക്കിയ വ്യക്തമാക്കിയിട്ടില്ല.

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യാന്‍


ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ എങ്ങനെ ആക്‌സസ് ചെയ്യാമെന്ന് അറിയുന്നത് ജോലിക്കിടയില്‍ ഒന്നിലേറെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കൂടാതെ ഇതിന് പിന്നിലെ ഗുണവും സുരക്ഷാ പ്രശ്‌നങ്ങളും മനസ്സിലാക്കുകയും വേണം.
ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടിലെ സിസറ്റത്തില്‍ സൂക്ഷിച്ചുവെച്ച ഒരു ഡാറ്റ ആവശ്യമായി വന്നാല്‍ അത് ആക്‌സസ് ചെയ്യാന്‍ ഈ സൂത്രത്തിലൂടെ സാധിക്കും. സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തും അല്ലെങ്കില്‍ ചില വെബ്‌സൈറ്റുകള്‍ വഴിയും വിദൂര ആക്‌സസിംഗ് സാധ്യമാണ്. അതിനാല്‍ സിസ്റ്റത്തിന് ഏറ്റവും ഇണങ്ങുന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടത് ഉപയോക്താവാണ്.
ഏറെ സുരക്ഷാ പ്രശ്‌നങ്ങളുള്ള രീതിയാണ് വിദൂര ആക്‌സസിംഗ്. അതിനാല്‍ ആദ്യം വിദൂര ആക്‌സസിംഗ് എങ്ങനെ സാധ്യമാക്കാം എന്നും പിന്നീട് അതിന്റെ മോശം വശത്തെക്കുറിച്ചും മനസ്സിലാക്കാം.
ആദ്യം വിദൂര ആക്‌സസിംഗിന് അനുവാദം നല്‍കണം
  • മൈ കമ്പ്യൂട്ടറില്‍ റൈറ്റ് ക്ലിക് ചെയ്ത് പ്രോപര്‍ട്ടീസ് എടുക്കുക

  • അതില്‍ റിമോട്ട് സെറ്റിംഗ് എന്ന ടാബ് കാണാം, അത് ക്ലിക് ചെയ്യുക

  • കമ്പ്യൂട്ടര്‍ വിദൂരത്തിലിരുന്ന് കണക്റ്റ് ചെയ്യാന്‍ അനുവദിക്കുക എന്ന് എഴുതിയതിന് നേരെയുള്ള ബോക്‌സില്‍ ടിക് ചെയ്യുക.

  • പിന്നീട് അപ്ലൈ, ഒ.കെ ബട്ടണുകള്‍ ക്ലിക് ചെയ്യുക
റിമോട്ട് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകള്‍
സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നുവര്‍ക്കായി വിദൂര ആക്‌സസിംഗിന് അനുവദിക്കുന്ന ചില വെബ്‌സൈറ്റുകളെ പരിചയപ്പെടുത്താം. ഇതില്‍ ചില വെബ്‌സൈറ്റുകള്‍ പ്ലഗ് ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. പ്ലഗ് ഇന്നുകള്‍ താരതമ്യേന ചെറിയ പ്രോഗ്രാം ആണ്. സോഫ്റ്റ്‌വെയര്‍ പോലെ കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് ഇതിന് ആവശ്യമില്ല.
  • ഗോറ്റുമൈപിസി: മാകിന്റോഷ്, വിന്‍ഡോസ് കമ്പ്യൂട്ടറുകളിള്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണിത്. ഗോറ്റുമൈപിസി ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്.

  • ലോഗ്മിഇന്‍: വിദൂര ആക്‌സസിംഗ് അനുവദിക്കുന്ന ധാരാളം സേവനങ്ങള്‍ ഈ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ലോഗ്മിഇന്‍ ബാക്ക്അപ്, ലോഗ്മിഇന്‍ സെന്‍ട്രല്‍ എന്നിവയാണ് ഇതില്‍ ചിലത്. ലോഗ്മിഇന്‍ ബാക്ക്അപ് ഫയലുകള്‍ മറ്റൊരു സ്റ്റോറേജ് ഉത്പന്ന(കമ്പ്യൂട്ടര്‍)ത്തിലേക്ക് സേവ് ചെയ്യാന്‍ അനുവദിക്കുന്ന സേവനമാണ്. വിവിധ കമ്പ്യൂട്ടറുകളെ ഒരേ സമയം ഇന്റര്‍നെറ്റിലൂടെ കൈകാര്യം ചെയ്യാനാണ് ലോഗ്മിഇന്‍ സെന്‍ട്രല്‍ സേവനം ഉപയോഗിക്കേണ്ടത്.

  • വെബ്എക്‌സ് പിസിനൗ: വെബ്എക്‌സ് വെബ്‌സൈറ്റുപയോഗിച്ച് മറ്റ് കമ്പ്യൂട്ടറുകളിലെ ഫയലും ഇമെയിലും ആക്‌സസ് ചെയ്യാം. മറ്റ് സിസ്റ്റങ്ങളിലെ വെബ്ക്യാമിനെ സെക്യൂരിറ്റി ക്യാമറകളായി ഉപയോഗിക്കാനും ഇതിലൂടെ കഴിയും.
സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡുകള്‍
ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളേക്കാള്‍ വേഗത്തില്‍ ഫയല്‍ ട്രാന്‍സ്ഫറിംഗിന് സാധിക്കും എന്നതാണ് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ മേന്മ.
ലാപ്‌ലിങ്ക്, റിയല്‍വിഎന്‍സി, വിന്‍ഡോസ് റിമോട്ട് ഡെസ്‌ക്ടോപ് എന്നിവയാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുഗുണമായ ചില സോഫ്റ്റ്‌വെയറുകള്‍.
ശ്രദ്ധിക്കുക: വിദൂര ആക്‌സസിംഗിന് വിധേയമാകുന്ന സിസ്റ്റം ഓണ്‍ ചെയ്ത് വെക്കുമ്പോഴേ ആക്‌സസ് ചെയ്യാനാകുകയുള്ളൂ.
ഫയര്‍വോള്‍ വിദൂര ആക്‌സസിംഗിന് അനുവദിക്കുന്ന സോഫ്റ്റ്‌വെയറിനെ ചിലപ്പോള്‍ ബ്ലോക് ചെയ്‌തേക്കും. അതിനാല്‍ അത് ബ്ലോക് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഈ സോഫ്റ്റ്‌വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ഫയര്‍വോള്‍ അതിനെ ബ്ലോക്ക് ചെയ്യണോ എന്ന് ചോദിക്കുന്ന പോപ് അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും. അപ്പോള്‍ അതില്‍ അണ്‍ബ്ലോക്ക് നല്‍കിയാല്‍ മതി.
സുരക്ഷാപ്രശ്‌നം
സിസ്റ്റം എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ റിമോട്ട് ആക്‌സസിംഗ് ഓപ്ഷന്‍ കാരണമാകും. അതിനാല്‍ കഴിയുന്നതും റിമോട്ട് സെറ്റിംഗ് ബോക്‌സ് ഡിസേബിള്‍ ചെയ്തുവെക്കുന്നതാണ് നല്ലത്. അത്യാവശ്യം വരുമ്പോള്‍ അത് എനേബിള്‍ ചെയ്യാമല്ലോ.
റിമോട്ട് ആക്‌സസിംഗ് ആവശ്യമില്ലാത്തവര്‍ കമ്പ്യൂട്ടറിലെ പ്രോപര്‍ട്ടീസിലെ റിമോട്ട് സെറ്റിംഗ്‌സില്‍ പോയി റിമോട്ട് ആക്‌സസിംഗ് അനുവദിക്കുക എന്ന ഡയലോഗിന് നേരെയുള്ള ബോക്‌സ് ടിക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതുടന്‍ തന്നെ ഡിസേബിള്‍ ചെയ്ത് താഴെയുള്ള ഒ.കെ ബട്ടണില്‍ ക്ലിക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ ഹാക്കറിന്റെ കൈകളില്‍ ഏത് നിമിഷവും അകപ്പെടാം.

Friday, June 1, 2012

വോയ്‌സ് ബ്ലോഗിംഗ് നടത്താം


നമ്മള്‍ മലയാളികള്‍ എന്തിനെക്കുറിച്ചും വാചാലരാകും അതിന് ഒറു വേദി കിട്ടിയാല്‍ മാത്രം മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍+ എന്നിവ നോക്കിയാല്‍ കാണാം മലയാളികളുടെ സജീവ സാന്നിധ്യം. മാത്രമല്ല സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുമായി മലയാളത്തില്‍ ഇന്ന് ഒട്ടനവധി മികച്ച ബ്ലോഗുകള്‍ ഉണ്ട്.
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുതായൊരു ബ്ലോഗ് ആപ്ലിക്കേഷന്‍ എത്തിയിട്ടുണ്ട്. ബബ്ലി എന്നാണ് ഇതറിയപ്പെടുന്നത്. ഒരു സോഷ്യല്‍ വോയ്‌സ് ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി നിങ്ങള്‍ക്ക് സ്വന്തം ശബ്ദത്തില്‍ ആശയവിനിമയം നടത്താം. ഐഫോണിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ബബിള്‍ മോഷന്‍ എന്ന കമ്പനിയാണ് 2010ല്‍ ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതിന് ലോകത്താകമാനമായി 1.6 ലക്ഷം ഉപയോക്താക്കള്‍ (ബബ്‌ളേഴ്‌സ്) ഉണ്ട്. അമിതാഭ് ബച്ചന്‍, മാധവന്‍, പ്രിയങ്ക ചോപ്ര, ലേഡി ഗഗ ഉള്‍പ്പടെയുള്ള സെലബിറ്റികള്‍ ഈ ആപ്ലിക്കേഷന്‍ നെറ്റ്‌വര്‍ക്കിലുണ്ട്. അവരുമായി കണക്റ്റാകാനും നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും സ്വന്തം ശബ്ദത്തില്‍ ഷെയര്‍ ചെയ്യാനുമാണ് ഈ വേദിയിലൂടെ സാധിക്കുക.
ബബ്ലി നെറ്റ്‌വര്‍ക്കില്‍ മാത്രമല്ല ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും നിങ്ങളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനാകും. ടെക്‌സ്റ്റ് അധിഷ്ഠിത ആശയവിനിമയങ്ങള്‍ പോലെ ശബ്ദ ആശയവിനിമയങ്ങള്‍ക്കും കമന്റുകള്‍ നല്‍കാവുന്നതാണ്. നിങ്ങളുടെ കമന്റ് ആരെങ്കിലും ലൈക്ക് ചെയ്താലോ ഫോളോ ചെയ്താലോ നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഫെയ്‌സ്ബുക്കിനെ വെല്ലുവിളിക്കുന്ന പതിനാലുകാരന്‍


പ്രായ പൂര്‍ത്തിയായവര്‍ മാത്രമേ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗമാകാവൂ എന്നൊക്കെയാണെങ്കിലും കൊച്ചു കൂട്ടികള്‍ വരെ വളരെ സജീവമായി ഇത്തരം സൈറ്റുകളിലൊക്കെ ഉണ്ട്.
കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തരം സൈറ്റുകളില്‍ അംഗമാവുക, എന്നും സ്‌കൂളില്‍ വെച്ചു കാണുന്നവരായാലും വൈകീട്ട് സഹപാഠികളോട് ഫെയ്‌സ്ബുക്ക് വഴി ഒരു ഹായ് അല്ലെങ്കില്‍ ഹലോ പറയുക എന്നതൊക്കെ ഒരു ശീലമായിട്ടുണ്ട്.
എന്നാല്‍ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു പതിനാലുകാരനെ നമുക്ക് പരിചയപ്പെടാം.  പുനെ സ്വദേശിയായ വിഗ്നേഷ് സുന്ദരാജന്‍ എന്ന വെറും പതിനാലു വയസ്സുള്ള കുട്ടി സ്വന്തമായി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റു തന്നെയങ്ങു ഉണ്ടാക്കിക്കളഞ്ഞു.  ജനുവരി 21നാണ് മാസങ്ങളായുള്ള പ്രയത്‌നം അവസാനിപ്പിച്ച് ഈ സെറ്റകണക്റ്റ്.കോ.ഇന്‍ ലോഞ്ച് ചെയ്തത്.
സെറ്റകണക്റ്റ്.കോ.ഇന്‍ (zettaconnect.co.in) എന്നാണ് വിഗ്നേഷിന്റെ സൈറ്റിംന്റേ പേര്.  സെറ്റ എന്നാല്‍ കമ്പ്യൂട്ടര്‍ ഭാഷയില്‍ ഒരു ബിറ്റ് മെമ്മറി എന്നാണ് അര്‍ത്ഥമാക്കുന്നത്.  കണക്റ്റ് എന്നത് ബന്ധിപ്പിക്കുന്നത് എന്നും.  തന്റെ സൈറ്റിന് ഇങ്ങനൊരു പേരിടാനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു വിഗ്നേഷ്.
പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്, ഫെയ്‌സ്ബുക്കിന് സമാനമായ പല ഫീച്ചറുകളും ഈ ഇന്ത്യന്‍ സൈറ്റിലും ഉണ്ട്.  എച്ച്ടിഎംഎല്‍, പിഎച്ച്പി എന്നീ കമ്പ്യൂട്ടര്‍ ഭാഷകളുപയോഗിച്ചാണ് വിഗിനേഷ് ഈ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്.
സര്‍ഗ്ഗപരതയിലെ ഒരു അപകടം എന്ന് ഫെയ്‌സ്ബുക്കിനെ വിശേഷിപ്പിക്കാറുള്ള ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനു ഒരു മറുപടിയായിരിക്കും ഈ പതിനാലുകാരന്‍.
ഗെയിമുകള്‍, ചാറ്റിംഗ്, ഫോട്ടകളും, വീഡിയോകളും അപ്ലോഡ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം സെറ്റകണക്റ്റിലുണ്ട്.  നിലവില്‍ മുപ്പതോളം അംഗങ്ങളാണ് ഇതിലുള്ളത്.

Thursday, May 31, 2012

പാട്ടിന്റെ പാലാഴിയായി ഈ സൈറ്റുകള്‍


സംഗീതം മനസ്സിന് നല്‍കുന്ന സുഖം നിര്‍വ്വചിക്കാന്‍ പ്രയാസമാണ്. ദു:ഖം വരുമ്പോഴും സന്തോഷം വരുമ്പോഴും നമ്മോടൊപ്പം നില്‍ക്കുന്ന സുഹൃത്താണ് സംഗീതം. സിനിമാ ഗാനങ്ങളാണ് സംഗീതത്തെ കൂടുതല്‍ ജനകീയമാക്കിയത്. ജോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സംഗീതത്തിന് കഴിയും. കുറഞ്ഞ ശബ്ദത്തില്‍ അടുത്തിരിക്കുന്നവര്‍ പോലും കേള്‍ക്കാത്ത രീതിയില്‍ ഇയര്‍ഫോണുകള്‍ വെച്ച് സംഗീതം ആസ്വദിക്കാം. അതിനായി ഇന്റര്‍നെറ്റില്‍ എണ്ണമറ്റ വെബ്‌സൈറ്റുകള്‍ ഉണ്ട്. അതില്‍ ഏറെ പേരുകേട്ട ചില ഇന്ത്യന്‍ സംഗീത വെബസൈറ്റുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഹിന്ദി ഗാനങ്ങളുടെ ഒരു വന്‍ ശേഖരമാണ്‌സാവ്ന്‍ വെബ്‌സൈറ്റിലുള്ളത്. 50കളില്‍ തുടങ്ങി 90കള്‍ വരെയുള്ള ക്ലാസിക് ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ഏറ്റവും പുതിയ ബോളിവുഡ് ഗാനങ്ങള്‍ക്കും ആശ്രയിക്കാവുന്ന സൈറ്റാണിത്. സൗത്ത് ഏഷ്യന്‍ ഓഡിയോ വീഡിയോ നെറ്റ്‌വര്‍ക്കിന്റെ ചുരുക്കിയ രൂപമാണ് സാവ്ന്‍ എന്ന പേരിന് പിന്നില്‍. ഹിന്ദിയെ കൂടാതെ തമിഴ് ഗാനങ്ങളും സാവ്‌നില്‍ ലഭിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷനും സാവ്‌നില്‍ ഉണ്ട്. 90 ലക്ഷം സജീവ ഉപയോക്താക്കളുള്ള സാവ്‌നില്‍ ഒരു ദിവസം 10 ലക്ഷം മ്യൂസിക് സ്ട്രീമിംഗ് നടക്കുന്നുണ്ട്.
ഹിന്ദിയെ കൂടാതെ എല്ലാ പ്രാദേശിക ഭാഷാ ഗാനങ്ങളും നല്‍കുന്ന വെബ്‌സൈറ്റാണ് ധിന്‍ഗാന. ഹിന്ദി ഓള്‍ഡീസ്, ഹിന്ദി പോപ്, ഹിന്ദി റീമിക്‌സ് തുടങ്ങി ഹിന്ദി സംഗീതത്തെ തന്നെ പല വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുള്ളതിനാല്‍ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ പെട്ടെന്ന് തെരഞ്ഞെടുക്കാന്‍ ഇതില്‍ സാധിക്കും. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളിലും മറ്റ് എല്ലാ ഇന്ത്യന്‍ ഭാഷകളിലുള്ള ഗാനങ്ങളും ഇവിടെ ലഭിക്കും. സംസ്‌കൃത ഭക്തിഗാനങ്ങള്‍ക്കും ഒരു നല്ല വെബ്‌സൈറ്റാണിത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളില്‍ ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കും.
വളരെ ഉചിതമായ പേരാണ് ഈ വെബ്‌സൈറ്റിന്റേത്. ഈ പേര് കേട്ടാല്‍ ഓര്‍മ്മ വരിക ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചാണ്. എന്നാല്‍ ക്ലാസിക്കല്‍ സംഗീത്തെ മാത്രമല്ല ഈ സൈറ്റ് ഉള്‍ക്കൊള്ളുന്നത്. എല്ലാ വിഭാഗത്തില്‍ പെട്ടതും എല്ലാ ഭാഷകളിലുള്ളതുമായ ഗാനങ്ങള്‍ ഇതില്‍ ലഭിക്കും. വിദേശഭാഷ ഗാനങ്ങള്‍ വരെ ഇതിലുണ്ട്. ഭക്തിഗാനങ്ങളുടേയും ഒരു പ്രധാന കലവറയാണ് രാഗ. നിങ്ങളുടെ സ്വന്തമായ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കാനും മറ്റുള്ളവരുമായി ഗാനങ്ങള്‍ ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കും. മ്യൂസിക്കല്‍ ഇ-ഗ്രീറ്റിംഗ് കാര്‍ഡുകളും ഇവിടെ നിന്ന് ലഭിക്കും. രാഗയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനുകളുമുണ്ട്. എംപി3 ഡൗണ്‍ലോഡുകള്‍ ചെയ്യാനും രാഗയില്‍ കഴിയും.
രാഗ പോലെ പേരില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സംഗീത സൈറ്റാണ് ഗാന. പാട്ടുകളെ പുതിയ റിലീസ്, പ്രശസ്തമായത്, പ്ലേലിസ്റ്റ്, ആര്‍ടിസ്റ്റ്, ആല്‍ബം, റേഡിയോ സ്‌റ്റേഷന്‍ എന്നീ ഗണങ്ങളിലായി വേറിട്ട് തെരഞ്ഞെടുക്കാവുന്നതാണ്. ഫെയ്‌സ്ബുക്ക് ടൈംലൈന്‍ സവിശേഷത ഉപയോഗപ്പെടുന്ന വെബ്‌സൈറ്റാണിത്. ഇതിലൂടെ മറ്റുള്ളവര്‍ അധികവും കേള്‍ക്കുന്ന ഗാനങ്ങളേതെന്ന് കണ്ടെത്താനാകും മറ്റുള്ളവരുമായി ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനുമാകും. ഇന്ത്യന്‍ സംഗീതത്തെ കൂടാതെ ചില അന്താരാഷ്ട്ര ഗാനങ്ങളും ഇതില്‍ ലഭിക്കും. സൈറ്റിന്റെ ഐപാഡ് വേര്‍ഷനും ഉണ്ട്.
ബഹുഭാഷാ ഇന്ത്യന്‍ സംഗീതമാണ് ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാനാകുക. പോപ്, ഫ്യൂഷന്‍, ഗസല്‍ എന്നിങ്ങനെ പോകുന്നു പാട്ടുകളിലെ വിഭാഗങ്ങള്‍. പ്ലേലിസ്റ്റുണ്ടാക്കാനും, പാട്ട് അപ്‌ലോഡ് ചെയ്യാനും. ഫേവറൈറ്റ്‌സ് സെറ്റ് ചെയ്യാനും ഇതില്‍ സാധിക്കും. ഓണ്‍ലൈന്‍ റേഡിയോയും ഇതിലുണ്ട്.
മലയാളം മാത്രം വേണ്ടവര്‍ക്ക്
ജോണ്‍സണ്‍ മാഷിന്റേയും രവീന്ദ്രന്‍ മാഷിന്റേയുമെല്ലാം സംഗീതത്തെ മറക്കാന്‍ കഴിയാത്തവര്‍ക്ക്, 80കളിലേയും 90കളിലേയും മലയാള ഗാനങ്ങളെ ഉള്ളിലിട്ട് മൂളുന്നവര്‍ക്ക് ദേവരാഗം എന്ന സംഗീത സൈറ്റിനെക്കുറിച്ച് അറിയാതിരിക്കില്ല. മുമ്പ് പറഞ്ഞ എല്ലാ സൈറ്റുകളും ബഹുഭാഷാ സംഗീത പോര്‍ട്ടലെന്ന പേരില്‍ ശ്രദ്ധ നേടുമ്പോള്‍ മലയാളത്തിലെ മാത്രം ഏറ്റവും പഴയതും മായാമോഹിനി ഉള്‍പ്പടെ ഏറ്റവും പുതിയതുമായ ഓഡിയോ ഗാനങ്ങളാണ് ദേവരാഗം വെബ്‌സൈറ്റില്‍ ലഭിക്കുക. എല്ലാ മതങ്ങളുടേയും ഭക്തിഗാനങ്ങള്‍, പഴയകാല ഗാനങ്ങള്‍, ദുഖഗാനങ്ങള്‍ എന്നിവങ്ങനെ വ്യത്യസ്ത ഗാനവിഭാഗങ്ങളാണ് ദേവരാഗത്തില്‍ ഉള്ളത്. സിനിമകളുടെ അക്ഷരമാല ക്രമത്തിലും രചയിതാക്കള്‍, ഗായകര്‍, സംഗീത സംവിധായകര്‍ എന്നിവരുടെ പേരുകളുടെ അക്ഷരമാല ക്രമത്തിലും പാട്ടുകള്‍ തെരഞ്ഞെടുത്ത് ആസ്വദിക്കാനാകും.
പാട്ടുകള്‍ കേള്‍ക്കാനുള്ള കുറച്ചു സൈറ്റുകളുടെ പേരുകള്‍ ഇവിടെയായി. ഇനി സംഗീതത്തോടൊപ്പം അതിലെ ഓരോ വാക്കുകളും പഠിച്ച് മൂളാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകില്ലേ? മലയാള ഗാനരചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുന്ന വെബ്‌സൈറ്റാണ് മലയാളംസോംഗ്‌സ്‌ലിറിക്‌സ് ഡോട്ട് കോം. സംഗീത സംവിധായകന്‍, രചയിതാവ്, ഗായകന്‍, പാട്ടിന്റെ പേര്, സിനിമ, രാഗം എന്നിവയെ ആധാരമാക്കി ഗാനരചനകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ഇതില്‍ കഴിയും. മലയാളം ഫോണ്ട് പിന്തുണക്കാത്ത സിസ്റ്റങ്ങളില്‍ ഇത് മംഗ്ലീഷില്‍ വായിക്കാം.

ശല്യക്കാരായ കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാം, എളുപ്പത്തില്‍.


മൊബൈല്‍ നമ്മുടെ ജീവിതത്തിലെ അവശ്യ ഘടകമാണ്.  ഈയൊരു ചെറിയ ഉപകരണം കൊണ്ട് ഇന്ന് നമുക്കുള്ള പ്രയോജനങ്ങള്‍ ചെറുതല്ല.  എന്നാല്‍ പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല.
അപരിചിതമായ നമ്പറുകളില്‍ നിന്നും മെസ്സേജുകളും കോളുകളും പലരുടെയും ജീവിതത്തില്‍ നിരന്തര ശല്യമായിക്കൊണ്ടിരിക്കുന്നു.  പലപ്പോഴും ഇങ്ങനെ വരുന്ന മെസ്സേജുകളും കോളുകളും വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പരസ്യം ആയിരിക്കും.  തിരക്കിട്ട് എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ഇത്തരം മെസ്സേജുകളും കോലുകളും എത്രത്തോളം അരോചകമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇത്തരം ശല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി എന്‍സിപിആര്‍ (നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്റര്‍)ല്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും പലപ്പോഴും ഇവ തുടരുന്ന ഒരു പ്രവണത ഇന്നു കണ്ടു വരുന്നുണ്ട്.
അങ്ങനെ വരുമ്പോള്‍ എന്താണ് ഒരു പരിഹാരം?  വളരെ ലളിതമായി ഇവ തടയാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് അറിയുമ്പോള്‍ ആശ്വാസം തോന്നുന്നില്ലേ?
ആദ്യം http://nccptrai.gov.in?nccpregistry/search.misc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  എന്നിട്ട് നിങ്ങളുടെ നമ്പര്‍ എന്‍സിപിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഏതു വിഭാഗത്തിലാണ് നിങ്ങളുടെ നമ്പര്‍ വന്നിരിക്കുന്നത് എന്ന് പരിശോധിക്കുക.
ഇനി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക.  രണ്ടു കാറ്റഗറികളുണ്ടാവും ഇവിടെ, ഫുള്ളി ബ്ലോക്ക്ഡ് കാറ്റഗറിയും, പാര്‍ഷ്യലി ബ്ലോക്ക്ഡ് കാറ്റഗറിയും.  ഇവയില്‍ നിങ്ങള്‍ക്കാവശ്യമുള്ള വിഭാഗം തിരഞ്ഞെടുത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.
‘START’, ‘STOP’ എന്നീ കമാന്റുകള്‍ 1909 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഐവിആര്‍എസ് ഹെല്‍പ്ലൈന്‍ നമ്പറായ 1909ലേക്ക് വിളിച്ചും അനാവശ്യ മെസ്സേജുകളും കോളുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്.
അതുപോലെ ഓരോ സെല്ലുലാര്‍ സേവന ദാതാക്കളുടെ വെബ്‌സൈറ്റുകളിലും ഇത്തരം കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാനുള്ള ഒപ്,നുകളുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
അങ്ങനെ മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ നിങ്ങള്‍ക്കേറ്റവും എളുപ്പമെന്ന് തോന്നുന്ന ഒരു മാര്‍ഗം ഉപയോഗിച്ച് അനാവശ് കോളുകളും മെസ്സേജുകളും ഒഴിവാക്കൂ.

സെല്‍ആപിന്റെ ഡാറ്റായൂസേജ്, ടോര്‍ച്ച് ആപ്ലിക്കേഷനുകള്‍


നോക്കിയ സ്‌റ്റോറുകളിലെത്തുന്നവര്‍ക്ക് വെളിച്ചം പകരുകയാണ് ക്യുടോര്‍ച്ച്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെല്‍ആപ്
എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ നോക്കിയ സ്‌റ്റോറിലെ ഏറ്റവും പ്രശസ്തമായ ആപ്ലിക്കേഷനാണിപ്പോള്‍.
190 രാജ്യങ്ങളില്‍ നിന്നായി 17 ലക്ഷം തവണയാണ് ക്യുടോര്‍ച്ച് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. നോക്കിയ സിമ്പിയാന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളിലാണ് ക്യുടോര്‍ച്ച് എന്ന ആപ്ലിക്കേഷന്‍ ലഭിക്കുക. വെളിച്ചം വേണ്ടപ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണിനെ ഏത് സമയത്തും ടോര്‍ച്ചായി ഉപയോഗിക്കാന്‍ സാധിക്കും.
ക്യുടി അധിഷ്ഠിത ആപ്ലിക്കേഷനാണിത്. ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ രൂപീകരണത്തിന് ഉപയോഗിക്കുന്ന ക്രോസ് പ്ലാറ്റ്‌ഫോം ആപ്ലിക്കേഷന്‍ ഫ്രെയിം
വര്‍ക്കാണ് ക്യുടി. ക്യുടി ആപ്ലിക്കേഷനുകളില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസും ഉള്‍പ്പെടുത്താറുണ്ട്.
ക്യുടി ഉപയോഗിക്കുമ്പോള്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചെടുക്കാന്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതായി സെല്‍ആപ് സിഇഒ ജി പത്മകുമാര്‍ പറഞ്ഞു. വികസിപ്പിച്ചെടുക്കാനുള്ള സമയവും പകുതിയോളം ലാഭിക്കാം. ക്യുടിയില്‍ ഡ്രാഗ്, ഡ്രോപ് യൂസര്‍ ഇന്റര്‍ഫേസ് എഡിറ്റര്‍ ഉണ്ട്. ഇതില്‍ പെട്ടെന്ന് തന്നെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകമായ ധാരാളം ടൂളുകളും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യത്തിനനുസരിച്ച് സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ക്യുടോര്‍ച്ച് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നോക്കിയ എന്‍8ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന പേരും ക്യുടോര്‍ച്ചിന് സ്വന്തമാണിപ്പോള്‍.
ക്യുടോര്‍ച്ചിന് ലഭിച്ച സ്വീകാര്യത ആവര്‍ത്തിക്കാന്‍ ഡാറ്റാമോണിറ്റര്‍ ഉള്‍പ്പടെ മറ്റ് ചില ആപ്ലിക്കഷനുകളെ കൂടി കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വഴിയുള്ള ട്രാഫിക്ക് അളക്കാനും തത്സമയ ഡാറ്റായൂസേജ് (ഇന്റര്‍നെറ്റ് ഡാറ്റാ ഉപഭോഗം) മനസ്സിലാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.
ഡാറ്റായൂസേജ് ഉയര്‍ന്നിട്ടുണ്ടെന്ന് കാണിച്ചാണ് മിക്ക സേവനദാതാക്കളും ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നത്. ഡാറ്റാമോണിറ്റര്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റാ ഉപയോഗം എത്രയാണെന്ന് ഹോംസ്‌ക്രീനിലൂടെ തത്സമയം അറിയാനും ഡാറ്റാ ഉപയോഗ പരിധി എത്തും മുമ്പ് ഒരു അലാറത്തിലൂടെ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്നു.
മൊബൈല്‍ ബില്ലുകള്‍ കുറക്കാന്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപകാരപ്പെട്ടതായി കമ്പനി അവകാശപ്പെടുന്നു.
ഈ ആപ്ലിക്കേഷന്റെ സൗജന്യവേര്‍ഷന്‍ ഉപയോഗിച്ച് ജിപിആര്‍എസ് ഡാറ്റാ യൂസേജാണ് നിരീക്ഷിക്കാന്‍ സാധിക്കുക. അതേ സമയം പ്രീമിയം ആപ്ലിക്കേഷനിലൂടെ ഡാറ്റാ യൂസേജ് നിരീക്ഷിക്കുന്നതിനൊപ്പം യൂസേജ് അലാറം വെക്കാനും ജിപിആര്‍എസ്/വൈഫൈ തുടങ്ങി ഏത് നെറ്റ്‌വര്‍ക്കാണോ നിരീക്ഷിക്കണ്ടേത് എന്ന് തെരഞ്ഞെടുക്കാനും സാധിക്കും.

ഡെസ്‌ക്ടോപില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എത്തി



ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വിന്‍ഡോസ് 7 പിസികളിലെത്തി. ഈ ആപ്ലിക്കേഷനുപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനാകും. ജിടോക്ക്, യാഹൂ മെസഞ്ചര്‍ എന്നിവ പോലെ ഫെയ്‌സ്ബുക്ക്  പേജിലേക്ക് പോകാതെ തന്നെ ഏതെല്ലാം സുഹത്തുക്കള്‍ ഓണ്‍ലൈന്‍ ഉണ്ടെന്ന് കാണാനും അവരുമായി ചാറ്റ് ചെയ്യാനും സാധിക്കും.
ചാറ്റ് ചെയ്യാനാകും എന്നത് മാത്രമല്ല ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ഉപയോഗം. അതോടൊപ്പം നോട്ടിഫിക്കേഷന്‍, ന്യൂസ് ഫീഡ് ഉള്‍പ്പടെ ഫെയ്‌സ്ബുക്കിലെ വിവിധ സൗകര്യങ്ങള്‍ ഇതിലൂടെയും ആക്‌സസ് ചെയ്യാം. എന്നാല്‍ സ്‌കൈപ് വഴിയുള്ള വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ് സൗകര്യങ്ങള്‍ ഇതിലുണ്ടാകില്ല.
2011 നവംബര്‍ മുതല്‍  ഈ ആപ്ലിക്കേഷന്‍ പരീക്ഷിച്ചുവരികയായിരുന്നു ഫേസ്ബുക്ക്. അതിനിടെ ഒരു ഇസ്രായേലി ബ്ലോഗ് ഡിസംബറില്‍ ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രസിദ്ധപ്പെടുകയുണ്ടായി. പക്ഷെ ടെസ്റ്റ് ലിങ്കായിരുന്നതിനാല്‍  കൂടുതല്‍ സവിശേഷതകള്‍ അതിലുണ്ടായിരുന്നില്ല.
ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഔദ്യോഗികമായി ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ഓപ്ഷന്‍ കണ്ടെത്താനായില്ലെങ്കില്‍ വിഷമിക്കണ്ട, ആഴ്ചകള്‍ക്കുള്ളില്‍ ഈ ഓപ്ഷന്‍ എല്ലാ പ്രൊഫൈലുകളിലും കമ്പനി കൊണ്ടുവരുന്നതാണ്.
ഇപ്പോള്‍ വിന്‍ഡോസ് 7ല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാനാകൂ. വിന്‍ഡോസ് വിസ്റ്റയിലും ഇത് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിന്‍ഡോസ് എക്‌സ്പി, മാക് തുടങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന പിസികള്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ ലഭിക്കുകയില്ല.
എല്ലാ പ്ലാറ്റ്‌ഫോമുകളേയും ഈ ആപ്ലിക്കേഷന്‍ പിന്തുണക്കുന്നതിനായുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. കഴിഞ്ഞവര്‍ഷം ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരുന്നു.

സ്ത്രീകളെ സഹായിക്കാന്‍ ആപ്ലിക്കേഷന്‍


സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് കേള്‍ക്കാത്ത ദിവസങ്ങളില്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥ. പീഡനവും തട്ടിക്കൊണ്ടുപോകലും പേടിച്ച് എന്നും വീടിനുള്ളില്‍ അടച്ചിരിക്കാനും സാധിക്കില്ല. എല്ലാത്തിനും വേണ്ടത് മുന്‍കരുതലാണ്. മുന്‍കരുതലോടെ നീങ്ങിയാല്‍ ആരേയും പേടിക്കാതെ എവിടേയും പോകാം.
അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷനുമായാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ്ടി ഗ്ലോബല്‍ എത്തിയിരിക്കുന്നത്. എന്തെങ്കിലും കാരണം മൂലം മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന സ്ത്രീകള്‍ക്ക്  സഹായം വാഗ്ദാനം ചെയ്യുകയാണ് ഐസേവ് എന്ന ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വേണ്ടപ്പെട്ടവരുമായി ഉടന്‍ ബന്ധപ്പെടാം. ബന്ധുക്കളുടേയോ അല്ലെങ്കില്‍ പൊലീസിന്റെയോ നമ്പറുകള്‍ ഉള്‍പ്പടെ അഞ്ച് സുപരധാന നമ്പറുകള്‍ സ്റ്റോര്‍ ചെയ്ത് വെക്കാനാകും. എന്തെങ്കിലും ആവശ്യം വന്നാല്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി ഈ എമര്‍ജന്‍സി കോണ്ടാക്റ്റുകള്‍ക്ക് എസ്എംഎസിലൂടെ വിവരം നല്‍കാം.
ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച് ഉപയോക്താവിന്റെ ഫോണ്‍ ഓഫായി പോയാലും ലൊക്കേഷന്‍ എതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഫോണ്‍ ഓഫായിരിക്കുന്ന അവസ്ഥയിലും ഈ എമര്‍ജന്‍സി ബട്ടണ്‍ പ്രവര്‍ത്തിക്കും.

മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍…


മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും? വെള്ളത്തിലേക്ക് നോക്കി അയ്യോ കഷ്ടം എന്ന് പറയും അല്ലേ? എന്നാല്‍ സയം ഒട്ടു പാഴാക്കാതെ ചില പ്രഥമശുശ്രൂഷകള്‍ നല്‍കി മൊബൈല്‍ ഫോണിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ മാന്വലും പരിശോധിക്കണം.
  • വെള്ളത്തില്‍ നിന്നും ഫോണ്‍ പെട്ടെന്ന് തന്നെ പുറത്തേക്കെടുക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത ഇതിലൂടെ ഒഴിവാകും.
  •  ഫോണില്‍ നിന്ന് സിം കാര്‍ഡ് ഉടനടി എടുത്തു മാറ്റണം. ഫോണില്‍ നിന്ന് ഊരിയെടുക്കാനാകുന്ന എല്ലാ വശങ്ങളും കഴിവതും ഊരിവെക്കുക (അവ തിരിച്ചിടാന്‍ അറിയുകയും വേണം).
  • ഫോണിലെ നനവ് മാറ്റുക. വെള്ളം വലിച്ചെടുക്കാനാവുന്ന തുണിയുപയോഗിച്ച് ഫോണിന്റെ ഓരോ ഭാഗങ്ങളും ഊരിവെക്കുക.
  • ധൃതിയില്‍ ഫോണിലെ ഭാഗങ്ങള്‍ ഊരിവെക്കുന്നതിനിടയില്‍ അവയ്ക്ക് കേടുപാട് വരാതെ സൂക്ഷിക്കണം.
  • എല്ലാ ഭാഗങ്ങളും പിന്നീട് മൃദുവായതും വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്നതുമായ തുണി ഉപയോഗിച്ച് പതുക്കെ തുടക്കുക. എല്ലാ ഭാഗങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും തുടച്ചു നീക്കിയെന്ന് ഉറപ്പാക്കണം.
  • ചെറിയ നനവ് വീണ്ടും അനുഭവപ്പെടുകയാണെങ്കില്‍ വാക്വം ക്ലീനര്‍ പോലുള്ള കംപ്രസ്ഡ് എയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വപൂര്‍ണ്ണമായും ഉണക്കണം. (വാക്വം ക്ലീനറില്‍ നിന്ന് അല്പം അകലെ വേണം ഫോണ്‍ വെയ്ക്കാന്‍).
  •  വെള്ള അരി ഒരു കുഴിയുള്ള പാത്രത്തിലോ അല്ലെങ്കില്‍ കവറിലോ നിറച്ച് സെല്‍ഫോണും ബാറ്ററിയും സിം കാര്‍ഡുമെല്ലാം അതില്‍ പൂര്‍ണ്ണമായും മൂടിവെക്കുക.
  • 24 മണിക്കൂറോളം ഇങ്ങനെ തന്നെ നില്‍ക്കട്ടെ അതിന് ശേഷം ഇത് അരിയില്‍ നിന്ന് എടുത്ത് വെച്ച് ഓരോ ഭാഗങ്ങളിലേയും പൊടികള്‍ തട്ടുക. ഇതിനായി കംപ്രസ്ഡ് എയര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാം.
  • ബാറ്ററിയിട്ട് ഓണാക്കുന്നതിന് മുമ്പ് എല്ലാ ഭാഗങ്ങളും അതതിന്റെ സ്ഥാനത്ത് തന്നെയാണോ വെച്ചിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
  • ഇനി അത് ബാറ്ററിയിട്ട് ഓണ്‍ ചെയ്ത് നോക്കുക. ഓണ്‍ ആകുന്നില്ലെങ്കില്‍ ചാര്‍ജ്ജര്‍ വെച്ച് ഓണ്‍ ചെയ്യാവുന്നതാണ്. അപ്പോള്‍ ഓണ്‍ ആയെങ്കില്‍ ബാറ്ററിയ്ക്ക്  കുഴപ്പം പറ്റിയിട്ടുണ്ടെന്ന് സാരം.
  • ചാര്‍ജ്ജ് ചെയ്യുമ്പോഴും ഓണ്‍ ആയില്ലെങ്കില്‍ കഴിയുന്നതും ഒരു സെല്‍ഫോണ്‍ സര്‍വ്വീസ് സെന്ററില്‍ കാണിക്കുക.
Related Posts Plugin for WordPress, Blogger...

3ഡി കണ്ണട ഉണ്ടാക്കാം


പത്ത് രൂപ മുടക്കി 3ഡി കണ്ണട ഉണ്ടാക്കാം


3ഡി എല്ലാവരിലും വിസ്മയമുണര്‍ത്തിയ ടെക്‌നോളജിയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തനെ ഓര്‍മ്മയില്ലേ? കുട്ടികള്‍ക്കൊപ്പം ഓരോ വികൃതികള്‍ ചെയ്യുന്ന കുട്ടിച്ചാത്തന്‍ നമ്മുടെ മൂക്കിന്‍ തുമ്പത്തല്ലായിരുന്നോ അന്ന് ഓടിക്കളിച്ചിരുന്നത്. തിയ്യേറ്ററില്‍ പോയി 3ഡി ഗ്ലാസുമിട്ട് കുട്ടിച്ചാത്തനെ കാണുമ്പോള്‍ ഒന്ന്  തൊട്ടുനോക്കാന്‍ പോലും പലരും കയ്യേന്തിയിട്ടുണ്ടാകും. അന്ന് തിയ്യേറ്ററുകളില്‍ കിട്ടിയ ആ 3ഡി കണ്ണട ഓര്‍മ്മയുണ്ടോ? അതുപോലൊന്ന് ഉണ്ടാക്കാനാകുമോ?
ഇന്റര്‍നെറ്റിലും ഇപ്പോള്‍ ധാരാളം 3ഡി വീഡിയോകളും ക്ലിപ്പുകളും ലഭ്യമാണ്. വെറുതെയിരിക്കുമ്പോള്‍ അവ കാണുന്നതിനും ഈ കണ്ണട ഉപകരിക്കും. വെറും 10 രൂപ മുടക്കി 10 മിനുട്ട് ചെലവഴിച്ചാല്‍ മതി 3ഡി കണ്ണട തയ്യാറാക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങള്‍
  • കാര്‍ഡ്‌ബോര്‍ഡ്
  • ചാര്‍ട്ട് പേപ്പര്‍
  • ചുവപ്പ് സെല്ലോഫെയ്ന്‍ പേപ്പര്‍
  • നീല സെല്ലോഫെയ്ന്‍ പേപ്പര്‍
  • പശ, കത്രിക
  • എന്ത് ഡിസൈനിലാണ് 3ഡി കണ്ണട വേണ്ടതെന്ന് തീരുമാനിച്ച് ആ ഡിസൈന്‍ വരച്ചുവെയ്ക്കുക.
  • ഡിസൈന്‍ കാര്‍ഡ്‌ബോര്‍ഡില്‍ പതിപ്പിക്കുക
  • പിന്നീട് ആ ഡിസൈനിനനുസരിച്ച് കാര്‍ഡ്‌ബോര്‍ഡ് സഹിതം കണ്ണട ചിത്രം മുറിച്ച് വെക്കുക.

  • കണ്ണടയ്ക്ക് ഇരുവശത്തും കാല്‍ വേണമെങ്കില്‍ അവയും ഡിസൈന്‍ ചെയ്ത് കാര്‍ബോര്‍ഡില്‍ പതിപ്പിച്ച് മുറിച്ചെടുക്കണം. പിന്നീട് കണ്ണട ഫ്രെയിമിനോട് ചേരുന്ന ഭാഗത്ത് പശ വെച്ച് അവയെ ഒട്ടിക്കുക.
  • കണ്ണട ചില്ല് വരുന്ന ഭാഗം വൃത്തിയുള്ള ദ്വാരമാക്കി വെയ്ക്കണം. കണ്ണട വെക്കുമ്പോള്‍ മൂക്ക് തട്ടുന്ന ഭാഗവും കൃത്യമായി മുറിച്ചിട്ടുണ്ടാകണം.
  • ചുവപ്പ് സെല്ലോഫെയ്ന്‍, നീല സെല്ലോഫെയ്ന്‍ പേപ്പറുകള്‍ മുറിച്ച് കണ്ണടദ്വാരത്തില്‍ പശ ഉപയോഗിച്ച് പതിപ്പിക്കുക.
  • ഇടതുഭാഗത്ത് ചുവപ്പ് സെല്ലോഫെയ്‌നും വലതുഭാഗത്ത് നീല സെല്ലോഫെയ്‌നുമാണ് വേണ്ടത്.

ഗാലക്‌സി എസ്3 എത്തി


ഊഹാപോഹങ്ങളെല്ലാം അവസാനിപ്പിച്ച് സാംസംഗ് ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി. 43,180 രൂപയാണ് വില. ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണിന് പ്രതീക്ഷിച്ച വിലയായിരുന്നില്ല ഇത്. 35,000 രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 43,200 രൂപയേക്കാള്‍ കുറവായിരിക്കും വില്പനക്കെത്തുമ്പോള്‍ ഇതിന്റെ വിലയെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇതിന് മുമ്പ് ജൂണില്‍ എസ്3 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എസ്3യുടെ സവിശേഷതകള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ചില സുപ്രധാന ഘടകങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കാം. ക്വാഡ് കോര്‍ 1.4 ജിഗാഹെര്‍ട്‌സ് എക്‌സിനോസ് ചിപ്‌സെറ്റാണ് ഇതിലേത്. മലി 400എംപി ജിപിയു ഗെയിമിംഗിന് ഉപകാരമാണ്. 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് സ്‌ക്രീനിന് 1280×720 പിക്‌സല്‍ റെസലൂഷനാണ് ഉള്ളത്. പ്രധാന ക്യാമറ 8 മെഗാപിക്‌സലും സെക്കന്ററി ക്യാമറ 1.9 മെഗാപിക്‌സലുമാണ്.
1 ജിബി റാം, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 4.0, എന്‍എഫ്‌സി, മൈക്രോയുഎസ്ബി പോര്‍ട്ട്, 2.5എംഎം ജാക്ക്, 2100mAh ബാറ്ററി എന്നിവയും ഇതിലെ മറ്റ് സൗകര്യങ്ങളാണ്. 16 ജിബി, 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. ആപ്പിള്‍ സിരിയ്ക്ക് എതിരാളിയായി എസ് വോയ്‌സ സവിശേഷതയും ഉണ്ട്.

ഇനി റോമിംഗ് ചാര്‍ജ്ജ് ഇല്ല


ഇന്ത്യന്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഇനി റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല. രാജ്യത്തെ ഏത് സംസ്ഥാനത്തു നിന്നുള്ള സിം കാര്‍ഡും മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാം, റോമിംഗ് ചാര്‍ജ്ജ് നല്‍കാതെ. ടെലികോം വിപ്ലവമായി കരുതാവുന്ന പുതിയ ടെലികോം നയം ഇന്നത്തെ കേന്ദ്ര മന്ത്രി സഭയാണ് പാസ്സാക്കിയത്.
നിലവില്‍ ഒരു പ്രത്യേക സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി മറ്റ് സംസ്ഥാനങ്ങളിലും പ്രയോഗിക്കാമെന്നതാണ് പുതിയ ടെലികോം നയത്തിലെ മറ്റൊരു ഗുണം. ഇത് വരെ ഒരൊറ്റ ടെലികോം സര്‍ക്കിളുകളില്‍ നിന്ന് മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഗുണം ഉപയോക്താക്കള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ഇതോടെ 93 കോടിയോളം വരുന്ന ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വലിയൊരു ബുദ്ധിമുട്ടിനാണ് അറുതി വരിക. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് ഇഷ്ടമുള്ള സേവനദാതാക്കളുടെ കീഴിലേക്ക് നമ്പര്‍ മാറാതെ തന്നെ വരാം. പുതിയ നയം വരുന്നതോടെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായോ മറ്റോ പോകേണ്ടി വരുന്ന വരിക്കാര്‍ക്ക് പഴയ മൊബൈല്‍ നമ്പര്‍ പുതിയ താമസസ്ഥലത്തും ഉപയോഗിക്കാം. റോമിംഗ് ചാര്‍ജ്ജ് നല്‍കേണ്ട. മാത്രമല്ല, വേണമെങ്കില്‍ സേവനദാതാക്കളെ വേറെ തെരഞ്ഞെടുക്കുകയും ആവാം.

ഇന്ത്യ സാമ്പത്തിക മാന്ദ്യ ഭീതിയില്‍


ദില്ലി: 2011-2012 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വന്‍ കുറവ്. സാമ്പത്തിക വിദഗ്ധരെല്ലാം തന്നെ ആറുശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന(ജിഡിപി) വളര്‍ച്ചാ നിരക്ക് 5.3 ശതമാനം രേഖപ്പെടുത്തിയത്. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ സമയത്ത് 7.8 ശതമാനമായിരുന്നു നിരക്ക്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു പാദത്തില്‍ വളര്‍ച്ചാനിരക്ക് ഇത്രയധികം താഴോട്ടിറങ്ങുന്നത്. മൂന്നു വര്‍ഷത്തെ കണക്കു പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും വേഗത കുറഞ്ഞ കാലയളവും ഇതാണ്.

Wednesday, May 30, 2012

സര്‍ക്കാര്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നത് 70% ഉപയോക്താക്കള്‍



രാജ്യത്തെ 70 ശതമാനത്തോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളെ ആശ്രയിക്കുന്നവരാണെന്ന് ഐടി കമ്പനിയായ ആക്‌സഞ്ചര്‍ വ്യക്തമാക്കി. വിവിധ ഫോമുകള്‍ ലഭിക്കുന്നതിനും പണമടക്കുന്നതിനും തുടങ്ങിയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്കാണ് നെറ്റ് ഉപയോക്താക്കള്‍ ഈ സൈറ്റുകളെ
ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഇനിയും കൂടുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ആവശ്യമാണെന്നാണ് 53 ശതമാനത്തോളം നെറ്റ്ഉപയോക്താക്കളും ആവശ്യപ്പെടുന്നതെന്നും ആക്‌സഞ്ചര്‍ പഠനം വ്യക്തമാക്കുന്നു.
സ്വകാര്യ കമ്പനികളുമായി ഇടപെടുന്നത് പോലെ വളരെ എളുപ്പമുള്ളതായിരിക്കുകയാണ് സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇടപെടലെന്നും 50 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. തിരക്കുകള്‍ക്കിടയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ഫോറങ്ങള്‍ കൈപറ്റാനും പണമടക്കാനും ഓഫീസുകള്‍ക്കു മുന്നിലെ നീണ്ട വരികളില്‍ നില്‍ക്കുന്നതിനേക്കാള്‍ എളുപ്പമാണ് ഒരു കമ്പ്യൂട്ടറില്‍ അല്പ സമയം ചെലവഴിക്കുന്നതെന്ന അഭിപ്രായമാണ് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയൊരളവിനും ഉള്ളത്.
ഇന്ത്യന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ ലഭിച്ച സ്വീകാര്യതയേക്കാള്‍ കുറവാണ് ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലേതെന്നും പഠനം വ്യക്തമാക്കുന്നു.

അശ്ലീലവെബ്‌സൈറ്റില്‍ സന്ദര്‍ശകര്‍ 35 കോടി


ആഗോള വെബ് ട്രാഫിക്കില്‍ 30 ശതമാനവും അശ്ലീലവെബ്‌സൈറ്റുകളിലാണെന്ന് പഠനം. പ്രതിമാസം 400 കോടി പേജ് വ്യൂവും 35 കോടി സന്ദര്‍ശകരേയും കിട്ടുന്ന അശ്ലീലവെബ്‌സൈറ്റുകള്‍ ഉണ്ടെന്നും എക്‌സ്ട്രീം ടെക് എന്ന വെബ്‌സൈറ്റ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഈ കണക്കിനെ മറികടക്കുന്ന സൈറ്റുകള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും മാത്രമാണെന്നും ഇതില്‍ പറയുന്നു.
എക്‌സ്‌വീഡിയോസ്, യുപോണ്‍ എന്നിവയാണ് അശ്ലീല സൈറ്റുകളുടെ കൂട്ടത്തില്‍ കൂടുതല്‍ സന്ദര്‍ശകരുമായി മുന്നിട്ടുനില്‍ക്കുന്നത്. എക്‌സ് വീഡിയോസില്‍ സന്ദര്‍ശകര്‍ ചെലവഴിക്കുന്ന ശരാശരി സമയം 15 മിനുട്ടാണ്. സെക്കന്റില്‍ 50 ജിഗാബൈറ്റോളം ഡാറ്റകള്‍ ഇതിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ഈ പഠനം വിശദമാക്കുന്നു.
ഒരു ദിവസം 10 കോടി പേജ് വ്യൂ ആണ് യുപോണിലുള്ളത്. ഇത്തരം വെബ്‌സൈറ്റുകളിലെ കുക്കീസുകള്‍ ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഡാറ്റകള്‍ ആക്‌സസ്  ചെയ്യാന്‍ ശേഷിയുള്ളതാണെന്നും പഠനം കണ്ടെത്തുന്നു. ഈ വര്‍ഷാദ്യത്തില്‍ ഇപോണ്‍ ഉപയോക്താക്കളുടെ 6,400 പാസ്‌വേര്‍ഡുകളും ഇമെയിലുകളും ഹാക്ക്  ചെയ്യപ്പെട്ടിരുന്നു. അവയെല്ലാം പിന്നീട് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുകയും ഉണ്ടായി.

ജൂലൈ 9 അടുക്കുന്നു; ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ പിസി പരിശോധിക്കൂ…


നിങ്ങളുടെ പിസിയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കണമെങ്കില്‍ ജൂലൈ 9ന് മുമ്പെ പിസി വൃത്തിയാക്കണമെന്ന് മുന്നറിയിപ്പ്. ഡിഎന്‍എസ്‌ചേഞ്ചര്‍ മാല്‍വെയര്‍ മൂലം പിസിയിലെ ഇന്റര്‍നെറ്റ് ആക്‌സസ് തടസ്സപ്പെടാതിരിക്കാനാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ആക്‌സസിംഗ് ജൂലൈ 9 മുതല്‍ ചില കമ്പ്യൂട്ടറുകളില്‍ തടസ്സപ്പെടുമെന്ന വാര്‍ത്ത ഇതിന് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2011ന്റെ അവസാനത്തില്‍ ഹാക്കര്‍മാര്‍ ഒരു ഓണ്‍ലൈന്‍ പരസ്യതട്ടിപ്പ് ആരംഭിച്ചിരുന്നു. ഈ തട്ടിപ്പിനിരയായ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടിയാണ് പരസ്യതട്ടിപ്പ് നടത്തിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എഫ്ബിഐ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് സുരക്ഷാവല തയ്യാറാക്കിയത്. അതിനാലാണ് പല കമ്പ്യൂട്ടറുകള്‍ക്കും ഇപ്പോഴും ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്നും എഫ്ബിഐ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെലവേറിയ സംരക്ഷണ രീതിയാണ്. ഈ സംവിധാനമാണ് ജൂലൈ 9ഓടെ നിര്‍ത്തലാക്കുന്നത്. അതുവഴി ആക്രമണത്തിനിരയായ കമ്പ്യൂട്ടറിലേക്കുള്ള ഇന്റര്‍നെറ്റ് ആക്‌സസിംഗ് നിലയ്ക്കും.